ക്രിസ്തീയ പീഡനങ്ങൾക്കിടയിലും ഇറാനിൽ സഭ വളരുന്നു
ടെഹ്റാൻ: ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വർദ്ധിക്കുന്നുവെങ്കിലും സഭയിൽ വൻ വളർച്ച രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 50,000-ത്തോളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇറാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ അധികൃതർ വ്യവസ്ഥാപിതമായ അടിച്ചമർത്തൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. വിശ്വാസികളെ അറസ്റ്റ് ചെയ്യുക, വധശിക്ഷയ്ക്ക് വിധേയരാക്കുക, മതപരമായ പ്രക്ഷേപണങ്ങൾ നിരോധിക്കുക തുടങ്ങിയ നടപടികളാണ് ഇവർക്കെതിരെ സ്വീകരിക്കുന്നത്.
‘റിലീജിയൻ അൺപ്ലഗ്ഡ്’ (Religion Unplugged) റിപ്പോർട്ട് പ്രകാരം, മതപരമായ പ്രക്ഷേപണങ്ങൾ കേൾക്കുന്നത് ഇറാൻ ജൂലൈ മാസത്തിൽ കുറ്റകരമായ പ്രവൃത്തിയായി പ്രഖ്യാപിക്കുകയും അത്തരം പരിപാടികളെ വിലക്കുകയും ചെയ്തു. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇറാൻ അലൈവ് മിനിസ്ട്രീസ്’ (Iran Alive Ministries) നൽകുന്ന വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ മാസങ്ങളിൽ 33 ശുശ്രൂഷകർ കൊല്ലപ്പെടുകയും 131 ക്രിസ്ത്യാനികൾ അറസ്റ്റിലാവുകയും 14 പേർ ജയിലിലാവുകയും ചെയ്തു; കൂടാതെ പലരും വധശിക്ഷാ ഭീഷണി നേരിടുന്നു. ‘ഓപ്പൺ ഡോർസി’ന്റെ (Open Doors) ‘വേൾഡ് വാച്ച് ലിസ്റ്റിൽ’ നിലവിൽ പത്താം സ്ഥാനത്തുള്ള ഇറാനിൽ നടക്കുന്ന വ്യാപകമായ അക്രമങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ കണക്കുകളെന്ന് സംഘടനയുടെ സ്ഥാപകനായ ഡോ. ഹോർമോസ് ഷരിയത്ത് മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും, ഭരണകൂടം നടത്തുന്ന അക്രമങ്ങളെയും രഹസ്യ സഭാ യോഗങ്ങൾക്കെതിരായ റെയ്ഡുകളെയും അതിജീവിച്ച്, ഈ രഹസ്യ മുന്നേറ്റം അതിവേഗത്തിലുള്ള ഒരു ആത്മീയ ഉണർവിന് സാക്ഷ്യം വഹിക്കുകയാണ്. 2026-ൽ മാത്രം ഏകദേശം 6,000 പേർ ക്രിസ്തുമതം സ്വീകരിച്ചതായി ‘ഇറാൻ അലൈവ് മിനിസ്ട്രീസ്’ റിപ്പോർട്ട് ചെയ്തു. “നേതാക്കളായി ഉയർന്നുവരുന്ന ഈ പുതിയ തലമുറ കർത്താവിനുവേണ്ടിയുള്ള തീക്ഷ്ണമായ അഭിനിവേശത്താൽ നിറഞ്ഞിരിക്കുകയാണ്,” ഷരിയത്ത് പറഞ്ഞു. “ഇറാനിലെ അവരുടെ ദുരിതപൂർണ്ണമായ ജീവിതത്തിനിടയിലും, സ്വർഗ്ഗം അവർക്കായി തുറന്നിരിക്കുന്നു. ദൈവം അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.”