നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 3100 ഓളം ക്രൈസ്തവർ
അബൂജ: നൈജീരിയയിൽ ഈ വർഷം ഇതുവരെ, ഇക്കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഇന്റർസൊസൈറ്റി’യുടെ പുതിയ റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ നേര്‍രേഖ ചിത്രമാണ് ഇന്റർസൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്. നൈജീരിയയില്‍ വേരൂന്നിയിരിക്കുന്ന തീവ്രവാദ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ 3,083 ക്രൈസ്തവർ കൊല്ലപ്പെടുകയും 3,193 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഈ രണ്ടു മാസങ്ങളിൽ മാത്രം 437 പേർ കൊല്ലപ്പെടുകയും 393 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. 25 വൈദികരും പാസ്റ്റർമാരും കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ആഗോള തലത്തില്‍ ഏറ്റവും അധികം ക്രൈസ്തവ നരഹത്യ അരങ്ങേറുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ എട്ടു മാസത്തിനിടെ നാനൂറോളം ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.
നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ വടക്കൻ മേഖലയും ക്രൈസ്തവ ഭൂരിപക്ഷ തെക്കൻ മേഖലയും അതിർത്തി പങ്കിടുന്ന ‘മിഡിൽ ബെൽറ്റ്’ പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ കൂടുതലായും അരങ്ങേറിയിരിക്കുന്നത്. 2025 സെപ്റ്റംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തരാബ സംസ്ഥാനത്തെ വുകാരി രൂപതയിൽ മാത്രം 239 ദേവാലയങ്ങള്‍ തകർക്കപ്പെട്ടു. ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് തങ്ങളുടെ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഇരുനൂറിലധികം ക്രൈസ്തവ സമൂഹങ്ങൾ പൂർണ്ണമായും കുടിയൊഴിപ്പിക്കപ്പെട്ടു. 2009-ൽ ബോക്കോ ഹറാം തീവ്രവാദ സംഘടന പ്രവർത്തനമാരംഭിച്ചതിനു ശേഷം നൈജീരിയയിൽ 19,800-ലധികം ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, ആകെ 1,30,000-ത്തിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇന്റർസൊസൈറ്റിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തീവ്രവാദ സംഘടനകൾ ക്രൈസ്തവരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രാദേശിക സഭാ നേതാക്കളും അന്താരാഷ്ട്ര നിരീക്ഷകരും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്താന്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.