ഗാസ: ജൂലൈ 29-ന് വൈകുന്നേരം ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെ ഉണ്ടായ ഇസ്രായേൽ ആക്രമണത്തിൽ, ക്രിസ്ത്യൻ മാനേജ്മെൻ്റ് നടത്തുന്ന അൽ-അഹ്‌ലി അറബ് ആശുപത്രിയ്ക്കു കേടുപാടുകൾ സംഭവിച്ചതായി ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ‘കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ’ അറിയിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ ജനലുകളും വാതിലുകളും തകരുകയും രോഗികളും ജീവനക്കാരും പരിഭ്രാന്തരാവുകയും ചെയ്തതായി റിപ്പോർട്ടില്‍ പറയുന്നു. 1882 ൽ സ്ഥാപിതമായ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയമായ ഈ ആശുപത്രിക്ക് നേരെ കഴിഞ്ഞ വര്‍ഷം ഓശാന ഞായറാഴ്ചയും ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകര്‍ക്കപ്പെട്ടിരുന്നു.
തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽപ്പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും രോഗികളുടെ മേൽ അധിക മാനസിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുകയാണെന്നു അൽ-അഹ്‌ലി അറബ് ആശുപത്രി മാനേജരായ മൂസ അയാദ് പറഞ്ഞു.
ആക്രമണത്തിനിരയായ കെട്ടിടത്തിലേക്ക് അടിയന്തര രക്ഷാപ്രവർത്തക സംഘത്തിന് ഉടൻ എത്തിച്ചേരാനായില്ലായെന്നും ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നതും പലായനം ചെയ്തവർ അഭയം പ്രാപിച്ചിരുന്നതുമായ ഈ കെട്ടിടത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത ക്ഷാമം നേരിട്ടുകൊണ്ടാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും ഇത് ഓരോ അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.