ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതിന് 2026 ഫെബ്രുവരിയിലാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ ആറു മിനിറ്റുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. കഴിഞ്ഞദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും സഭയിലെ ബഹളം മൂലം സാധ്യമായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തതും വേഗത്തിൽ പാസാക്കിയതും. സഹകരണ വികസന കോർപ്പറേഷൻ ബില്ലിനൊപ്പമാണ് ഈ ബില്ലും സഭയുടെ പരിഗണനയ്ക്ക് വന്നത്.